Sunday, 17 July 2011

നമുക്ക് അല്ലാഹു പോരെ ?

ഇസ്ലാം , ഈമാന്‍ , ഇഹ്സാന്‍   
ദീനിന്റെ മൗലികമായ മൂന്നു സവിശേഷ വിഷയങ്ങളാണിവ. പ്രവാചകന്‍ (സ) യുടെ തിരുസന്നിധിയില്‍ ജിബ്രീല്‍ (അ) വന്നു ദീനെന്താണെന്നും ദീന്‍ എങ്ങനെയാണ് പടിക്കേണ്ടതെന്നും കാണിച്ചു കൊടുത്ത സന്ദര്‍ഭം ഹദീസ് ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട് . ഇസ്ലാം ഉള്‍ക്കൊണ്ടവരെ മുസ്ലീംകളായും ഈമാന്‍ ഉള്‍ക്കൊണ്ടവരെ മുഅമിനുകളായും ഇഹ്സാന്‍ ഉള്‍ക്കൊണ്ടവരെ മുഹ്സിനീങ്ങളായും ദീന്‍ പരിചയപ്പെടുത്തുന്നു. 
മുസ്ലിം ആരാണ് ? 
   രണ്ടു ശഹാദത് കലിമ സാക്ഷ്യപ്പെടുത്തുന്നവനാണ്  മുസ്ലിം . കലിമയെ എങ്ങനെയാണ് സാക്ഷ്യപ്പെടുത്തുക ? നമസ്കാരത്തിന്റെ ശര്ത്തും ഫര്ളും നമുക്കറിയാം . 
കലിമയുടെ ശര്ത്തും ഫര്ളും എത്രയാണെന്നോ എതോക്കെയാണെന്നോ നമുക്കറിയാമോ ? 
മുഅമിന്‍ ആരാണ് ? 
   മുഅമിനിന്റെ ലക്ഷണങ്ങലെന്തൊക്കെയാണ്  ? ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയാവാനെന്താണ് വഴി ? പ്രവാചകന്‍ (സ) സ്വഹാബാക്കള്‍ക്ക് എങ്ങനെയാണ് ഈമാന്‍ പകര്‍ന്നു കൊടുത്തത് ?
മുഹ്സിന്‍ ആരാണ് ? 
   അല്ലാഹുവിനെ കാണുന്നത് പോലെ ആരാധിക്കുക . അല്ലെങ്കില്‍ അല്ലാഹു നമ്മെ കാണുന്നുവെന്ന ബോധത്തോടെ ഇബാദത്ത് ചെയ്യുക . ഈ രണ്ടാലൊരവസ്ഥ എങ്ങനെ നമുക്ക് പ്രാപിക്കാന്‍ കഴിയും ? കാണുക കാണപ്പെടുക എന്നീ രണ്ടവസ്ഥകളുടെ  പൊരുളെന്താണ് ? ആരാധനയുടെ ആന്തരിക സത്ത ഇതായിരിക്കെ ഇത് നാം നേടെണ്ടതല്ലേ ?
    ഈ പ്രത്യക്ഷ ലോകത്ത് നിന്നും ആലമുല്‍ ബര്സഖിലെക്കാണ് നമ്മുടെ പ്രയാണം . ഖബറില്‍ വെച്ച് നമസ്കാരത്തെ കുറിച്ചോ നോമ്പിനെക്കുറിച്ചോ  മറ്റു സല്ക്കര്‍മങ്ങളെക്കുരിച്ചോ  അല്ല ചോദിക്കപ്പെടുന്നത് . നമ്മുടെ വിശ്വാസ ദൃഡതയാണ്  ഖബറില്‍ പരീക്ഷിക്കപ്പെടുന്നത് . "ആരാണ് നിന്റെ റബ് ?" അല്ലാഹുവിനെ നമ്മുടെ പരിപാലകനായും കൈകാര്യകര്‍താവായും നാം ഉള്‍ക്കൊണ്ടിട്ടുണ്ടോ ? അതോ , സമ്പത്തിനെയും ജീവിത സൌകര്യങ്ങളെയുമാണോ  നാം റബ്ബാക്കിയിട്ടുള്ളത്  ? ഖബറില്‍ വിജയിച്ചവന്‍ ശേഷമുള്ള ജീവിതത്തിലും വിജയിക്കുമെന്ന പ്രവാചകാധ്യാപനം കൂടി ഓര്‍ക്കുക . 
   ഈ സമുദായത്തിന്റെ ആദ്യവിഭാഗം ഏതൊന്ന് കൊണ്ടാണോ നന്നായത് അത് കൊണ്ട് മാത്രമാണ് അവസാന സമുദായവും നന്നാകുക എന്ന് നബി (സ) പഠിപ്പിച്ചു . 
   "നിശ്ചയമായും നിങ്ങള്‍ ലാഇലാഹ ഇല്ലല്ലായെ അറിയുക"(വി.ഖു.47:19) . കലിമതുത്വയ്യിബയെ അറിയുക എന്നാണ് നാഥന്റെ കല്പന . നബി(സ) നുബുവ്വതിനു ശേഷം 12 വര്‍ഷത്തോളം കലിമതുത്വയ്യിബയാണ്  സ്വഹാബതിനെ പഠിപ്പിച്ചത് . സമുദായത്തിന്റെ ആദ്യ വിഭാഗക്കാരായ സ്വഹാബാക്കള്‍ എല്ലാ ഔന്നത്യവും നേടിയെടുത്തത് കലിമയുടെ പഠനത്തിലൂടെയാണ് . എന്നാല്‍ നാം എത്ര സമയമാണ് കലിമ പഠിക്കാനായി വിനിയോഗിച്ചത് ? കലിമ പഠിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവുമായുള്ള യഥാര്‍ത്ഥ ബന്ധവും സ്നേഹവും വിശ്വാസവും നേടിയെടുക്കാന്‍ കഴിയൂ. 
   "നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് "(വി.ഖു.57:4). "നാം അവന്റെ ജീവനാഡിയെക്കാള്‍  അടുത്തവനാണ് ."(വി.ഖു.50:16)."അല്ലാഹു എല്ലാ വസ്തുക്കളെയും വലയം ചെയ്തവനാണ്."(വി.ഖു.41:54)."അവനാണ് ആദ്യവും അന്ത്യവും പ്രത്യക്ഷവും പരോക്ഷവും."(വി.ഖു.57:3). എന്നിങ്ങനെ നിരവധി ആയതുകളിലൂടെ അവന്റെ യഥാര്ത്യത്തിലേക്ക് നമ്മെ വഴി കാണിക്കുമ്പോള്‍ നാം എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ? അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അല്ലാഹുവിനോട് മാത്രം സഹായം തേടുകയും ചെയ്യണമെങ്കില്‍ കലിമ അറിഞ്ഞിരിക്കണം . "അവന്റെ അടിമക്ക് അല്ലാഹു പോരേ"(വി.ഖു.39:36) എന്ന്  അവന്‍ ചോദിക്കുന്നു . നമ്മുടെ മുമ്പില്‍ ഉപകാരവും ഉപദ്രവവും ചെയ്യുന്നതായി തോന്നുന്ന സൃഷ്ടികളുടെ യാഥാര്‍ത്യമെന്താണെന്നും അല്ലാഹുവിന്റെ ഉലൂഹിയത്‌ എന്താണെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമേ "അല്ലാഹുവേ നീ മതി" എന്നുത്തരം നല്‍കാന്‍ നമുക്ക് കഴിയൂ . 
   തൌഹീദ് , ഖബര്‍ സിയാരത് ചെയ്‌താല്‍ നഷ്ടപ്പെടുന്നതോ ചെയ്യാതിരുന്നാല്‍ ലഭിക്കുന്നതോ അല്ല. ശിര്‍ക്ക് , ഏതെങ്കിലും മഹാത്മാക്കളെ വിളിച്ചാല്‍ വരുന്നതോ വിളിക്കതിരുന്നാല്‍ പോകുന്നതോ അല്ല . വെളിച്ചം വന്നാല്‍ ഇരുട്ട് നീങ്ങും . അറിവ് ലഭിച്ചാല്‍ അജ്ഞത പോകും . തൌഹീദ് വന്നാല്‍ ശിര്‍ക്ക് വഴി മാറും . അത് കൊണ്ട് അറിവിന്റെ ലോകത്തേക്ക് വരിക .
   നാം ദിവസവും ഖുര്‍ആന്‍ ഓതുന്നവരും അര്‍ഥം അറിയുന്നവരും ആയിരിക്കാം . പക്ഷേ , വിശുദ്ധ ഖുര്‍ആന്‍ "നിങ്ങള്‍ കാണുന്നില്ലേ , അറിയുന്നില്ലേ , ചിന്തിക്കുന്നില്ലേ " എന്ന് അടിക്കടി ഉണര്ത്തിയിട്ടും എന്താണ്  നാം യതാര്ത്യത്തെ അറിയുകയും കാണുകയും ചിന്തിക്കുകയും ചെയ്യാത്തത് ?
   ആധുനിക മനുഷ്യന് ശരീരത്തിന്റെ രോഗങ്ങളെ കുറിച്ചാണ് അറിവും വേവലാതിയുമുള്ളത് . ഹൃദയത്തിന്റെ രോഗങ്ങളെ കുറിച്ച് അറിയില്ല . ശരീരത്തിന്റെ രോഗങ്ങള്‍ കൊണ്ട് നഷ്ടമാകുന്നത് ഈ നശ്വരമായ ലോകം മാത്രമാണ് . ഹൃദയത്തിന്റെ രോഗങ്ങള്‍ കൊണ്ട് നഷ്ടമാകുന്നത് അനശ്വരമായ പരലോകത്തിലെ ആനന്ദജീവിതമാണ് . അഹങ്കാരം , പൊങ്ങച്ചം , അസൂയ , അത്യാര്‍ത്തി , ഭയം , ദുഃഖം തുടങ്ങി ധാരാളം രോഗങ്ങള്‍ മനുഷ്യന്റെ പരലോക ജീവിതം നഷ്ടമാകാന്‍ കാരണമായേക്കാം . "അണുമണിതൂക്കം അഹങ്കാരം ഉള്ളവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്നും അഗ്നി വിറകിനെ കരിക്കുന്നത് പോലെ സല്ക്കര്മങ്ങളെ അസൂയ ഹനിക്കുമെന്നും" തിരുനബി(സ) യുടെ ഹദീസുകളില്‍ കാണാം . ശരീരാരോഗ്യത്തിന് നാം ഡോക്ടറെ സമീപിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിനു നാം ആത്മീയ ഗുരുക്കന്മാരെ സമീപിക്കേണ്ടി വരും . നബി(സ) യുടെയും സ്വഹാബതിന്റെയും മാതൃക അതാണ്‌ പഠിപ്പിക്കുന്നത്‌ . നബി(സ) ശരീരത്തിന്റെയും ഹൃദയത്തിന്റെയും രോഗങ്ങളറിയുന്ന ഗുരുവര്യരായിരുന്നു . 
   നാം ഇഹപരവിജയികളാവണം . ഇനി നമുക്ക് പ്രവാചകന്മാര്‍ വരാനില്ല. നമുക്ക് അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഏറ്റവും കൂടുതല്‍ സ്നേഹം വേണം . സംഘടനാബാഹുല്യങ്ങളുടെ മായാലോകത്ത് മാത്രം വിരാജിച്ചാല്‍ നാം വിജയികളാവുകയില്ല  .
   വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "ഹേ സത്യവിശ്വാസികളെ , നിങ്ങള്‍ അല്ലാഹുവിനു തഖ്‌വാ ചെയ്യുകയും സത്യവാന്മാരോട് കൂടെ ആവുകയും ചെയ്യുക. "(9:119) . ഈ വിശുദ്ധ വചനം നാം ഉള്‍ക്കൊള്ളുക . അവര്‍ നമ്മെ അല്ലാഹുവില്‍ എത്തിക്കും . 
   തിരുമേനി (സ) പറയുന്നു. "നീ അല്ലാഹുവിനോട്  കൂടെ ആവുക. അല്ലെങ്കില്‍ അല്ലാഹുവിനോട് കൂടെയായവരുടെ കൂടെയാവുക. അവര്‍ നിങ്ങളെ അല്ലാഹുവിലേക്ക് ചേര്‍ക്കും ."
   അറിവ് വിശ്വാസിയുടെ വീണു പോയ സ്വത്താണെന്നും അതെവിടെക്കണ്ടാലും വീണ്ടെടുക്കണമെന്നും അറിവിന്റെ സദസ്സ് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പാണെന്നുമുള്ള  തിരുവചനം ഉള്‍ക്കൊള്ളുക . 
   അള്ളാഹു മനസ്സിലാക്കാനും വിജയം വരിക്കാനുമുള്ള ഭാഗ്യം നല്‍കട്ടെ . ആമീന്‍. 
    

No comments:

Post a Comment