Thursday, 7 July 2011

സുഹ്ദിന്റെ മാര്‍ഗം

   ഇസ്ലാമിക ജീവിതം നയിക്കുന്ന ഒരാള്‍ക്ക് പ്രാപിക്കാനുള്ള ഉന്നത പദവികളില്‍ ഒന്നാണ് സുഹ്ദ് . സുഹ്ദ് എന്നാല്‍ അല്ലാഹു നല്‍കുന്ന സുഖ സൗകര്യങ്ങളെയും ഭാര്യാ സന്താനങ്ങളെയും ഉപേക്ഷിച്ച് വല്ല കാട്ടിലോ മലയുടെ മുകളിലോ പോയി ജീവിക്കുക എന്നതല്ല . ഒരു പക്ഷെ സാധാരണക്കാര്‍ ഇന്ന് സുഹ്ദിനെക്കുറിച്ച്  ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയാണ് . സുഹ്ദിനെക്കുറിച്ച് മഹാനായ സൈനുദ്ധീന്‍ മഖ്ദൂം (റ) അവരുടെ തത്വോപദേശ കാവ്യമായ അദ്കിയായില്‍ പറയുന്നത് നോക്കുക ."സുഹ്ദ് എന്നാല്‍ അല്ലാഹു നല്‍കുന്ന സുഖ സൗകര്യങ്ങളെയും സമ്പത്തിനെയും ഒഴിവാക്കലല്ല . മറിച്ച് ആ സുഖ സൗകര്യങ്ങളോടും സമ്പത്തിനോടുമോക്കെയുള്ള നിന്റെ ഖല്‍ബിന്റെ ബന്ധത്തെ ഇല്ലതാക്കലാണ് . ഇങ്ങനെ ദുനിയാവിനോടുള്ള ബന്ധത്തെ നീ ഖല്‍ബില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും ബുദ്ധിയുള്ളവന്‍ നീയായിത്തീരും."

സത്യത്തില്‍ ദുനിയാവ് എന്നത് ഏതൊരു മനുഷ്യനെയും വീഴ്ത്തുന്ന ചതിക്കുഴിയാണ് . തിരുനബി(സ)  മൊഴിഞ്ഞിരിക്കുന്നു."ദുനിയാവ് ചത്ത ശവമാകുന്നു.അതിനെ തേടുന്നവനോ   നായയും. "  എന്നാല്‍ ബഹുഭൂരിപക്ഷം മുസ്ലിംകളും ഇന്ന് അല്ലാഹുവിനെയും റസൂലി(സ)നെയും ഉപേക്ഷിച്ച്‌ ദുനിയ്യാവ് പ്രാപിക്കാനുള്ള നെട്ടോട്ടത്തിലാണ് . ചത്ത ശവത്തെ പ്രാപിക്കാനുള്ള ഈ നെട്ടോട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ എല്ലാം നഷ്ടപ്പെട്ടവരായാണ് മാറുന്നത് . അത് കൊണ്ടാണ് മഹാന്മാരായ മശാഇഖന്മാര്‍ നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നത്‌ ."വല്ല ഒരുത്തനും അവന്റെ സ്വന്തം  നിഴലിനെ പിടിക്കാന്‍ വേണ്ടി അവന്റെ ജീവിത കാലം മുഴുവനും ശ്രമിക്കുകയാണെങ്കിലും ഒരിക്കലും അതിനെ കരഗതമാക്കാന്‍ അവനു സാധിക്കുകയില്ല . എന്നാല്‍ ആ നിഴലിനെ പിടിക്കുന്ന പാഴ്വേലയില്‍ നിന്ന് പിന്തിരിഞ്ഞ് അല്ലാഹുവിനെ ലക്‌ഷ്യം വെക്കുകയാണെങ്കില്‍ ആ നിഴല്‍ അവന്റെ പിന്നാലെ വരും . "  മശാഇഖന്മാരുടെ ജീവിതം തന്നെ അതിനു സാക്ഷ്യമാണ് . അല്ലാഹു അവര്‍ക്കാവശ്യമുള്ള ദുനിയാവിന്റെ എല്ലാ ഓഹരികളും അവരാവശ്യപ്പെടാതെ തന്നെ അവര്‍ക്ക് നല്‍കുന്നുണ്ട് . തീര്‍ച്ചയായും ഇത് അവര്‍ ഏത് ആവശ്യത്തിനും അല്ലാഹുവിനെ മാത്രം അവലംബമാക്കുന്നതിനാലാണ് .  

ദുനിയാവിനോടുള്ള ഖല്‍ബിന്റെ ഈ ബന്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ മഹാനായ സൈനുദ്ധീന്‍ മഖ്ദൂം(റ) തന്നെ അദ്കിയായില്‍ നാല് കാര്യങ്ങള്‍ പഠിപ്പിക്കുന്നു . 

1)  ജനങ്ങള്‍ ചെയ്യുന്ന വിവരക്കേടിനെ നീ പൊറുത്തു കൊടുക്കുക .
     
      തിരുനബി(സ) യുടെയും അല്ലാഹുവിന്റെ ഔലിയാക്കളുടെയും സ്വഭാവ സവിശേഷതയാണിത് .അല്ലാഹുവിന്റെ റസൂലി(സ)നു ത്വാഇഫ് നിവാസികളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ഉപദ്രവങ്ങളുടെ സന്ദര്‍ഭത്തില്‍ കാരുന്യക്കടലായ ആ മഹാദൂതര്‍ അവര്‍ക്ക് പൊറുത്തു കൊടുക്കാന്‍ പ്രാര്‍ഥിക്കുകയാണ്  ചെയ്തത് .
     
2) വിവരമില്ലാത്തവനാകുന്നതില്‍ നിന്ന്  സ്വന്തത്തെ തടയുക.
3) ജനങ്ങളുടെ ഔദാര്യത്തില്‍ നിന്ന് ആശ മുറിഞ്ഞവനായി മാറുക.
4) നിന്നില്‍ നിന്നുള്ള ഔദാര്യം ജനങ്ങളിലേക്ക് ഒഴുക്കുന്നവനാകുക.


ഇക്കാര്യം നമുക്ക് നേടിയെടുക്കണമെങ്കില്‍ അതില്‍ പരിശീലനം സിദ്ധിച്ച അല്ലാഹുവിന്റെ ഔലിയാക്കളുടെ ബന്ധവും സഹവാസവും അനിവാര്യമാണ് . അല്ലാഹു ഈ നിഅമത് കൊണ്ട്  അനുഗ്രഹിച്ചതിന് സര്‍വസ്തുതിയും അവനു തന്നെയാണ് . ദുനിയാവില്‍ നിന്ന് രക്ഷ നേടി ശരിയായ സാഹിദുകളായി ഇസ്തിഖാമതോടെ അല്ലാഹുവിലേക്ക് മടങ്ങാന്‍ അവന്‍ തൌഫീഖ് ചെയ്യുമാറാകട്ടെ . ആമീന്‍  




No comments:

Post a Comment